ചെന്നൈ: അനധികൃത പെർമിറ്റുകൾ ഉൾപ്പെടെ നിയമലംഘനം ചൂണ്ടിക്കാട്ടി തമിഴ്നാട്ടിൽനിന്നുള്ള ചെറുബസുകൾക്ക് 70 ലക്ഷത്തോളം രൂപ പിഴ ചുമത്തിയ കേരള മോട്ടോർ ട്രാൻസ്പോർട്ട് വകുപ്പിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം.
മുപ്പതോളം ബസുകളാണ് കേരള അതിർത്തിയിൽ ഇത്തരത്തിൽ പിടിച്ചിട്ടിരിക്കുന്നത്. മോട്ടോർ വാഹനവകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തിവച്ചതായി ഓൾ ഒമ്നി ബസ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു.
അടുത്തയാഴ്ച ശബരിമല മണ്ഡലകാല തീർഥാടനം ആരംഭിക്കാനിരിക്കെ അസോസിയേഷന്റെ തീരുമാനം നൂറുകണക്കിന് ഭക്തർക്ക് ഇരുട്ടടിയായി. ചെന്നൈ, കോയന്പത്തൂർ, മധുര തുടങ്ങിയ സ്ഥലങ്ങളിൽനിന്നെത്തിയ ബസുകൾ ഓരോന്നും 2.5 ലക്ഷം വീത പിഴ ചുമത്തണമെന്നാണ് ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥർ നിർദേശിച്ചത്.
ഈ നടപടിക്കു പിന്നാലെ നൂറ്റന്പതോളം ബസുകളാണ് തമിഴ്നാട്ടിൽ സർവീസ് റദ്ദാക്കപ്പെട്ടിട്ടുള്ളതെന്ന് അസോസിയേഷൻ പ്രസിഡന്റ് എ. അൻപളകൻ പറഞ്ഞു. എത്രയും വേഗം പ്രശ്നപരിഹാരമുണ്ടാകണമെന്ന് അസോസിയേഷൻ ഭാരവാഹികൾ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു.